ഒന്നരക്കോടി ജനങ്ങളെ അന്നമൂട്ടി ഡിവൈഎഫ്ഐ
വയറെരിയുന്നവരുടെ മിഴി നിറയാത്ത 8 വർഷം

ഡിവൈഎഫ്ഐനടത്തുന്ന സൗജന്യ പൊതിച്ചോർ വിതരണം എട്ടാം വാർഷിക ദിനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Jan 02, 2025, 12:37 AM | 1 min read
തിരുവനന്തപുരം > ഒരു കോടി 46 ലക്ഷം പേർക്ക് അന്നമൂട്ടിയ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം എട്ടുവർഷം പൂർത്തിയായി. "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം ’ എന്ന പേരിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ആദ്യമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് വീടുകളിൽനിന്ന് ശേഖരിച്ച സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാതൃക സൃഷ്ടിച്ചത്.
വീടുകളിൽനിന്ന് ഭക്ഷണപ്പൊതി ശേഖരിച്ച് രോഗികൾക്ക് എത്തിച്ചു നൽകുകയായിരുന്നു. വിവിധ മേഖലാ കമ്മിറ്റികൾ ഓരോ ദിവസവും അതാതു പ്രദേശത്തെ വീടുകളിൽനിന്ന് ഭക്ഷണപ്പൊതി ശേഖരിക്കാനെത്തുമ്പോൾ കുടുംബത്തിലെ ഒരംഗത്തിന് ഭക്ഷണം നൽകുന്ന കരുതലാണ് ഓരോ വീട്ടുകാരും സ്വീകരിച്ചത്.
ഇതിനായി തലേദിവസം വീട്ടുകാർ നേരിട്ട്പോയി നല്ല ഭക്ഷണ സാധനങ്ങൾ തന്നെ തെരഞ്ഞെടുത്ത് വാങ്ങും. നിർധന രോഗികളോടുള്ള ഈ കരുതലും സ്നേഹവുമാണ് ഒരു ദിവസംപോലും മുടങ്ങാതെ, ആവശ്യപ്പെട്ടുവരുന്ന എല്ലാവർക്കും കൃത്യമായി ഭക്ഷണം നൽകി വൻ വിജയമാക്കാൻ കഴിഞ്ഞത്. ജില്ലാ കമ്മിറ്റിയുടെ ചുവടുപിടിച്ച് മറ്റു ജില്ലകളിലും പദ്ധതി വ്യാപിച്ചു. എട്ടാം വാർഷികം ബുധനാഴ്ച ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എട്ടു വർഷത്തിനുള്ളിൽ ഒന്നരക്കോടി ജനങ്ങൾക്ക് പൊതിച്ചോർ നൽകാൻ ഡിവൈഎഫ്ഐ അല്ലാതെ മറ്റൊരു യുവജനസംഘടനയ്ക്കും കഴിയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചിട്ടയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരംഭിച്ച ഏറെ ജനകീയ അംഗീകാരം നേടിയ ഈ പദ്ധതി കേരളത്തിലാകെ വ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു. മണ്ണന്തല മേഖലാ കമ്മിറ്റിയാണ് ബുധനാഴ്ച ഭക്ഷണം നൽകിയത്.
ഭക്ഷണത്തോടൊപ്പം നവവത്സര കേക്കും വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ജെ എസ് ഷിജൂഖാൻ, ട്രഷറർ വി എസ് ശ്യാമ, എസ് എസ് നിധിൻ, വി എ വിനീഷ്, എ എം അൻസാരി, എസ് ഷാഹിൻ, ഉണ്ണിക്കൃഷ്ണൻ, സജീവ്, നിധീഷ്, രേവതി, മുൻ ജില്ലാ പ്രസിഡന്റ് വി വിനീത്, സിപിഐ എം മെഡിക്കൽ കോളേജ് ലോക്കൽ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.











0 comments